Tuesday, March 21, 2017

യൂസഫിക്ക

യൂസഫിക്ക കടക്കാരനായിരുന്നൂ..
യൂസഫിക്കയുടെ അച്ഛനും ഒരു വലിയ കടക്കാരനായിരുന്നു..
അവര്‍ക്കൊരു കടയുണ്ടായിരുന്നൂ,
ചായക്കട.
കൂടാതെ മറ്റെല്ലാ ഇന്ത്യക്കാരെയും പോലെ പരമ്പരാഗതമായി അവരും വേള്‍ഡ് ബാങ്കില്‍ പണയത്തിലായിരുന്നൂ
ഇതു യൂസഫിക്കക്കു അറിയില്ലായിരുന്നൂ...
കാരണം, വേള്‍ഡ് ബാങ്കും യൂസഫിക്കയും തമ്മില്‍ പറയത്തക്ക പരിചയമില്ലായിരുന്നു,
അല്ലെന്‍കില്‍..രണ്ടിലൊരു കൂട്ടരെ അവശേഷിക്കുമായിരുന്നൂള്ളൂ...
ഒന്നുകില്‍ വേള്‍ഡ്ബാങ്ക് അല്ലേ യൂസഫിക്ക...
ഭാഗ്യം രണ്ടുകൂട്ടരും തമ്മില്‍ക്കണ്ടില്ല,
നിങ്ങളിതിവിടെ വായിച്ചിവിടെ മറക്കുക,
നിങ്ങളാരുമവരോടിരു കൂട്ടരോടും പറയരുത്...
ഒരു മൂന്നാംലോക മഹായുദ്ധം ഒഴിവാക്കാനാണ് .
ഞാനിക്കയെക്കാണുന്നത് തന്നെ ഇക്കയുടെ കിടിലം സമയത്താണ്...
അന്നു യൂസഫിക്കയൊരു താരമായിരുന്നൂ
തലക്കു ചുറ്റും നക്ഷത്രങ്ങളോക്കെ ഉണ്ടായിരുന്നു..
ഇക്ക കപ്പെടുത്തു നിക്കണ സമയം.
ഒന്നല്ല രണ്ടു കപ്പ്.. ഒരേസമയം
ഇടതു കയ്യിലും വലതു കയ്യിലും ഒരോ കപ്പുകള്‍, ചായക്കപ്പുകള്‍, കപ്പുകള്‍ക്കിടയിലൂടെ ചായ ഷട്ടിലടിച്ചുകൊണ്ടിരുന്നു...
ആ താളം പെണ്ണുങ്ങള്‍ടെ ടെന്നീസൂ റാലി കാണും പോലെ ആള്‍ക്കാരു കാണും...
അതനുകരിച്ചിട്ടു ഞാന്‍ ഹോര്‍ലിക്സിട്ട പാലു ഒരുതുള്ളിപോലും കപ്പില്‍വീഴാതെ മുറ്റത്തെക്കൊഴിച്ചപ്പൊഴാണ് ഇക്ക ഒരുമാന്ത്രികനാണൊ എന്ന സംശയമുണ്ടായത്...
സൂഷ്മമായി നിരീക്ഷിച്ചു..
ഉറപ്പാണ്...ഇക്കമാന്ത്രികനാണ്
കൊടും മാന്ത്രികന്‍....
എ കോള്‍ഡ് ബ്ളഡഡ്. മജീഷ്യന്‍..
ഇക്കയില്‍ നിന്നു മാജിക്കു പഠിക്കണം...
രണ്ടും കല്പിച്ച് യൂസഫിക്കയോടും കാര്യം പറയാന്‍ തീരുമാനിച്ചു ...
ഞായറാഴ്ച വെെകിട്ടു തന്നെ കടയുടെ അടുത്തെത്തി...
തിരക്കൊഴിയാന്‍ കാത്തുനിന്നു..
ഇക്ക ഇരുകെെകളിലും കപ്പേന്തി.. തകര്‍ക്കയാണ്...
'ഇടക്കൊന്നു നിര്‍ത്തി...
എന്നക്കണ്ടു..
'' എന്താമോനേ ?
എന്‍റ മറുപടിക്കുമുന്നേ ഇക്ക കപ്പു വീണ്ടും കയ്യിലേന്തി..
ഞാന്‍ കാര്യമവതരിപ്പിച്ചു ..
'' ഇക്ക എനിക്കു മാജിക്കു പഠിക്കണം....
ഇക്കപൊട്ടിച്ചിരിച്ചു...
ഞാനൊന്നു ഞെട്ടി,
എന്‍റ തള്ളവിരലിലേക്കു നോക്കി..ഏകലവ്യനെയോര്‍ത്തു
രണ്ടു തള്ളവിരലുകളും പോക്കറ്റിലാക്കി...
ഇക്ക അപ്പോഴും ചിരിക്കുന്നുണ്ടായിരുന്നൂ....
ഏതോ ഒരു സെെക്കിളിന്‍റ ബെല്ല് ചറപറ കേട്ടു...
കടയുടെ മുന്നില്‍ ചിട്ടിക്കാരന്‍ തമ്പിയണ്ണന്‍...
സ്ഥലത്തെ ഏകവേള്‍ഡ് ബാങ്ക്...
ഞാനിക്കയെ നോക്കി ,
ഇക്കഅവിടില്ല , അവിടെ രണ്ടു കപ്പുകള്‍ മാത്രം ,
അതും വായുവില്‍.. നിശ്ചലം ...
കപ്പുകള്‍ക്കിടയില്‍ ചായ കാണുന്നില്ല..
ഉറപ്പായി യൂസഫിക്ക കൊടിയ മാന്ത്രികനാണ്...
ഞാനെന്‍റ തള്ളവിരലുകളവസാനമായി നോക്കി...
ചിട്ടിക്കാരന്‍ തമ്പിയണ്ണനുംസ്വയം അപ്രത്യക്ഷനായി....
അതേ നിമിഷം യൂസഫിക്ക കപ്പുകള്‍ക്കിടയില്‍ പ്രത്യക്ഷനായി...
''ഇക്ക ഞാമ്പറഞ്ഞ കാര്യം ?...
മോനെന്തിനാപ്പ മാജിക്ക്...?
അതു ...
ഞാനീ ഹോം വര്‍ക്കു ചെയ്യണതു തെറ്റിപ്പോണു ...
മാജിക്കു പഠിച്ചാ ഹോമ്മര്‍ക്കൊക്കെ ഈസിയായ് ചെയ്തൂടെ???
യൂസഫിക്ക എന്നെ സൂക്ഷിച്ചു നോക്കി...
കയ്യിലിരുന്ന ചായക്കപ്പുകള്‍ക്കിടയിലേക്കു
‍സ്വന്തം തള്ളവിരലുകള്‍ സമര്‍ത്ഥമായി മറച്ചു വച്ചു കൊണ്ടു പറഞ്ഞൂ..
മോന്‍ പോയിട്ടു തിങ്കളാഴ്ച വാ...
സന്തോഷത്തോടെ വീട്ടിലെത്തി ...
ഉറങ്ങിപ്പോയി...
നേരം വെളുത്തുടനെ കുളിച്ചു റെഡിയായി സ്കൂള്‍ ബാഗിലേക്കു പുസ്തങ്ങള്‍ നിറച്ചു,
ഭിത്തിയിലെ ടെെംടേബളിലേക്കു നോക്കി ...
ഞെട്ടിപ്പോയി...
ടെെംടേബിളില്‍ തിങ്കളാഴ്ച കാണാനില്ല...
കലണ്ടറിലും വാച്ചിലും നോക്കി ..
ങ്ങേ ഹേ... ഇല്ല തന്നെ...
തിങ്കളാഴ്ചയെക്കാണാനില്ല..

No comments: