Tuesday, March 21, 2017

അവാര്‍ഡ്‌

പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത
രണ്ടുമുന്നു കൊതുകുകള്‍
ഇടതു വശത്തു ആക്രമിച്ചു തുടങ്ങിയപ്പൊഴാണ്,
ഇടതു കയ്യിലിരുന്ന കട്ടന്‍ചായ മേശമേല്‍ വച്ചതു..
പ്ളേറ്റിലെ പരിപ്പുവടയുടെ ബാക്കിയില്‍ കണ്ടാലറിയാവുന്ന ആറേഴു കൊതുകുകള്‍ വന്നിരുന്നു...
കൊച്ചിയാണ്, കോര്‍പ്പറേഷനാണ്..
കോര്‍പ്പറേഷന്‍
കൊതുകുനു കൂടിയുള്ളതാണ്,മേയറും.
ഇഴഞ്ഞുപോണ ട്രഫിക്കിനെ നോക്കി ...
പിന്നെ മുന്നില്‍ക്കിടന്ന രാവിലത്തെ മനോരമ നോക്കി
മനോരമയില്‍ ഗുണ്ടാവിളയാട്ടം.
കട്ടനു മനോരമയും,ഗുണ്ടാവിളയാട്ടവും...
വയറ്റിലും ഗുണ്ടാവിളയാട്ടം തുടങ്ങ്യേക്കും ..
കടയിലെ കാശുകൊടുത്തു
വണ്ടിയെക്കേറി സ്റ്റാര്‍ട്ടു ചെയ്യാനായില്ല...
ഉഴുതോണ്ടിരുന്ന കാളയെക്കണ്ടില്ലെന്നു പറഞ്ഞപോലെ..
വണ്ട്യേലിട്ട താക്കോല്‍ കണ്ടില്ല...
പകച്ചുപോയി...
അപ്പൊഴാണിരുവശത്തും രണ്ടു ഹോമോസാപ്പിയന്‍സ് നില്‍ക്കുന്നതു കണ്ടതു....
രണ്ടെണ്ണം...
ജീന്‍സും കറുത്ത ടീഷര്‍ട്ടും..
ടീഷര്‍ട്ടു നിറയെ മസില്‍...
പുഴുങ്ങിയ കോഴിമുട്ട തോടുകളഞ്ഞപോലുള്ള രണ്ടുമുഖങ്ങള്‍....
അവരോടെന്തേലും പറയുമ്മുന്നെ...
അതിലൊരുത്തന്‍ ഇരുമുടിക്കെടുക്കുന്നപോലെ
എന്നെ എടുത്തു തോളില്‍ വച്ചു
പിന്നൊരു മന്ദിപ്പാരുന്നു...
അത്രയും നേരത്തെ ട്രാഫിക്ക് ബ്ളൊക്കു മാറി... ശറശറേന്നു വണ്ടികള്‍ പോയി...
തലയുടെ ഹിന്തോളം തീര്‍ന്നപ്പോ..ചുറ്റും നോക്കി
ഒരു ഇരുട്ടിലായിരുന്നു...
വയറ്റത്തു തപ്പി നോക്കി വേദനയില്ല...
മുതുകത്തു തപ്പിനോക്കി..അവിടേം വേദനയില്ല...
ഉടുപ്പു പൊക്കി ...
ഭാഗ്യംമുറിവില്ല...
കിഡ്ണി എടുത്തില്ല...
പഴ്സുമുണ്ടു്..താക്കോലുമുണ്ടു
ഫോണും...
ഇരുട്ടിനപ്പുറം തുണിയായിരുന്നു...
അതിനപ്പുറം കലാപം പോലെ എന്തോ ...
മനുഷ്യരുടെ തന്നെ തല്ലു പിടുത്തം...
എന്നെ ഇരുമുടിക്കെട്ടായി തലയിലേറ്റിക്കൊണ്ടുവന്ന ഗുരുസ്വാമിയെ നോക്കി ...
അയാളൊരു കന്നി അയ്യപ്പനെ നോക്കുമ്പോലെ എന്നെ ശ്രദ്ധിക്കുന്നാണ്ടായിരുന്നൂ...
തലയാട്ടി അടുത്തേക്കു വിളിച്ചു ...
അയൊളടുത്തു വന്നൂ...
''ചേട്ട എന്നെയെന്തിനിങ്ങോട്ടു തട്ടിക്കൊണ്ടു വന്നൂ്‌.
ഞാനൊരു തെറ്റും ചെയ്തിട്ടില്ല...
ഇന്നെന്‍കിലും എട്ടുമണിക്കു മുന്നേ വീട്ടിലെത്തീല്ലേല്‍ കെട്ട്യോളെന്നെ വീട്ടിന്നു പുറത്താക്കും...
നാളെ പകല്‍ പത്തു മണിക്കു നിങ്ങള്‍ പറേന്ന സ്ഥലത്തു ഞാനെത്താം നിങ്ങളെന്നെ തട്ടികോണ്ടു പൊയ്ക്കോ....
പ്ളിസ് ഇന്നു ഞാന്‍ പൊക്കോട്ടേ.... ''
അയാളെന്‍റ അടുത്തേക്കു വന്നൂ..
നാലോ അന്‍ജോ
വാക്കുകള്‍ ചേര്‍ത്തൊരു വാചകം പറഞ്ഞൂ...
ആ വാചകത്തിലെ നൗണും പ്രൊനൗണും ഒക്കെ വേര്‍തിരിച്ചെടുക്കുമ്പോഴെക്കും
ഇത്രയും കൂടിച്ചെര്‍ത്തു...
''ഞങ്ങള്‍ ഉദ്ദേശിച്ചയാള്‍ രക്ഷപെട്ടുകളഞ്ഞൂ...
പകരം നിങ്ങളായാലും മതി...''
ഒരുനിമിഷം ഞാനെന്‍്റെ എന്‍റെ സ്വപ്നങ്ങളെ
കുടുംബത്തെ സൗഹൃദങ്ങളെ ഒക്കെയോര്‍ത്തു...
ഇവിടുന്നു രക്ഷപെടണം..
അവര്‍ പറഞ്ഞപ്രകാരം
മനസ്സാക്ഷിയില്ലാത്ത ക്രൂരരാണ്...
ഉദ്ദേശിച്ചയാളെ കിട്ടിയില്ലെന്‍കില്‍ കിട്ടിയ ആളെ ഇല്ലായ്മ ചെയ്യും രക്ഷപെടാന്‍ ശ്രാമിച്ചാലുമതേ...
ഒരൊറ്റ ഓട്ടം വച്ചുകൊടുത്തു
ആ ഓട്ടം മികവില്‍ മികച്ചസമയം രേഖപ്പെടുത്തിയിട്ടുണ്ടാകും..
ആ മസിലുകള്‍ എന്‍്റെ പിന്നാലെ
തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരുന്നു
പിന്നിലൊരു ആള്‍ക്കുട്ടത്തിന്‍റെ ആരവമുണ്ടായിരുന്നൂ..
പക്ഷേ കാറ്റിന്‍റെ ആനുകൂല്യമെനിക്കായിരുന്നു...
ഭയത്തിന്‍റെയും...
റോഡു മുറിച്ചുകടന്നു ...
ഓട്ടത്തിന്‍റ വേഗത കുറച്ചു തിരിഞ്ഞീ നോക്കി പിന്നിലാരുമില്ല...
ഒന്നു ശ്വാസമെടുത്തൂ...
ഞാനോടിപ്പിന്നിട്ട വഴിയിലേക്കു നോക്കി...
വലിയൊരു ആര്‍ച്ചു ..എന്തോ ഒരു കണ്‍വെന്‍ഷന്‍ സെന്‍റര്‍..
എനിക്കൊരു പന്തികേടു തോന്നി...
ഞാനാ മസിലന്‍ ഗുരുസ്വാമിയുടെ വര്‍ത്തമാനം ഒന്നുകൂടി ഓര്‍ത്തെടുത്തു..
വിശ്വസിക്കാനാകാതെ ആര്‍ച്ചിലേക്കൊന്നുകൂടി നോക്കി...അതിലിങ്ങനെയെഴുതിയിരുന്നൂ...
ഏഷ്യനെറ്റ് ഫിലിം അവാര്‍ഡ്..2017.....
അവാര്‍ഡു വാങ്ങാമെന്നേറ്റ ആരോ അവസാനനിമിഷം എത്തിയില്ലത്രേ...
അതിനാണീ മസ്സിലന്‍മാരീ
പാവം എന്നെ തട്ടിക്കൊണ്ടു പോയതു...
ഒരു നിമിഷം
ഞാന്‍ ധെെര്യം കെെവിട്ടിരുന്നെന്‍കില്‍
എങ്ങാനുമാ
അവാര്‍ഡ് ഏറ്റുവാങ്ങിയിരുന്നെന്‍കില്‍ ..
പിന്നെ ജീവിച്ചിരുന്നിട്ടെന്തുകാര്യം...
അതെനിക്കോര്‍ക്കാന്‍ പോലുമായില്ല...
ഞാനെന്‍റെ വണ്ടിപോലുമെടുക്കാതെ
ആദ്യം കണ്ട ബസില്‍ കയറി വീട്ടിലേക്കു തിരിച്ചു ..
തൊട്ടടുത്ത സിഗ്നലില്‍ വണ്ടിനിര്‍ത്തിയിടവേ
ചുവന്ന സിഗ്നലിനു മുകളിലിരുന്നു‍ പരമകാരുണ്യവാനായ കാറല്‍ മാക്സ് എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നൂ...
ഇന്നു നാളുകള്‍ക്കു ശേഷമാണ്
ഞാനാവഴി പോയി എന്‍റെ വണ്ടിയെടുത്തതു...
അതവിടെ കണ്‍വെന്‍ഷന്‍ സെന്‍ററിനു മുന്നില്‍ത്തന്നുണ്ടായിരുന്നൂ...
പഴയ ആര്‍ച്ചു കണ്ടില്ല...
പകരം പുതിയതൊന്നവിടെ ഫിറ്റു ചെയ്യുന്നുമുണ്ടു..
അവാര്‍ഡ് ദാനം തന്നെയാണ്...
ഇനിമുതല്‍ അതുവഴി പോകുന്നോര്‍ ശ്രദ്ധിക്കുക സൂക്ഷിക്കുക ..
പറഞ്ഞെന്നേയുള്ളൂ...
വെര്‍തേ അവാര്‍ഡ് മേടിച്ചിട്ടു
കിടന്നു കരഞ്ഞിട്ടു കാര്യമില്ല...

No comments: